ബസ് കണ്ണൂരിലേയ്ക്ക് ലക്ഷ്യമായി നീങ്ങി തുടങ്ങി.
മധ്യഭാഗത്തായി സൈഡ് സീറ്റാണു എനിയ്ക്കും കിട്ടിയത്.
ബസ് കോഴിക്കോട് നഗരം വിടുമ്പഴേയ്ക്കും തലേന്നത്തെ ഉറക്കക്ഷീണം എന്നെ അലട്ടി തുടങ്ങിയിരുന്നു.
പതിനഞ്ചു വര്‍ഷത്തെ പ്രവാസജീവിതത്തിനിടയിലെ ഈ യാത്രയ്ക്ക് പ്രത്യേകം ലക്ഷ്യങ്ങളൊന്നുമില്ലങ്കിലും കണ്ണൂരിലെ ആ പഴയ ജോലിസ്ഥലവും ചില പരിചയക്കാരുമെല്ലാം വിസ്മൃതിയില്‍ നിറഞ്ഞു നിന്നിരുന്നു.
'സുനില്‍' തന്റെ അക്കാലത്തെ പ്രിയസുഹൃത്ത്.
ഒരു ചാറ്റല്‍ മഴയുടെ അകമ്പടിയ്ക്കുമൊപ്പം ഞങ്ങളുടെ കാര്‍ട്ടേഴ്സിലേയ്ക്ക് ഓടിയെത്തിയ പ്രിയപെട്ട കൂട്ടുകാരന്‍.
ആദ്യം ഒരു പുഞ്ചിരി,ഒരു ഹസ്തദാനം,പിന്നെ ഞങ്ങളുടെ സൗഹൃദകൂട്ടത്തിലൊരുവനായി എന്നും........
ബസ് ഓടികൊണ്ടിരുന്നു. ചില പ്രധാനകേന്ദ്രങ്ങളില്‍ മാത്രമാണു സ്റ്റ്റ്റോപ്പുണ്ടായിരുന്നത്. യാത്രക്കാര്‍ കയറിയും ഇറങ്ങിയുമിരുന്നു. അന്നത്തെ വെയിലിനു നല്ല ചൂടുണ്ടായിരുന്നു. കൈയ്യില്‍ കരുതിയിരുന്ന മിനറല്‍ വാട്ടര്‍ കുപ്പിവെള്ളം ഞാന്‍ വായിലേയ്യ്ക്ക് കമഴ്ത്തി.
പട്ടണങ്ങളും,ഗ്രാമങ്ങളും താണ്ടി ബസ് യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.
ഓര്‍മ്മകള്‍ വീണ്ടും എന്നെ ആ പഴയ കാലത്തേയ്ക്ക് കൂട്ടികൊണ്ടു പോയി.
മള്‍ട്ടിനാഷണല്‍ കമ്പനിയുടെ മാര്‍ക്കറ്റിങ്ങ് പ്രധിനിധികളായ ഞങ്ങള്‍ പ്രഭാതത്തില്‍ തന്നെ ഓരോരുത്തരായി ഒരോ ഏരിയായിലേയ്ക്ക് കടന്നുപോകും. പിന്നെ വൈകുന്നേരം വരെ ഞങ്ങളുടെ ജോലിയില്‍ ഞങ്ങള്‍ മുഴുകിയിരിയ്ക്കും. സായന്തനങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് കൂടും.
മാസങ്ങള്‍ അങ്ങനെ കടന്നു പോയി.
അന്നൊരു ശനിയാഴ്ച്ചയായിരുന്നു. കമ്പനിയുടെ പ്രതിമാസ ക്ലോസിങ്ങും, മീറ്റിങ്ങും അന്നാണു.
എന്റെ പ്രവര്‍ത്തന മേഖല തലശ്ശേരിയും, മാഹിയുമാണു. ഒരുപാട് ജോലി ബാക്കിയുണ്ട്. നേരത്തെ തീരുമാനിച്ചതനുസരിച്ച് മാഹിയിലും,തലശ്ശേരിയിലും സുനിലും,മറ്റൊരു സുഹ്ര്‍ത്ത് ഉണ്ണിയും എന്റൊപ്പം വന്നു.
എല്ലാവരും കൂടി ജോലിയെല്ലാം പെട്ടെന്നു തന്നെ തീര്‍ത്തു.
ഉച്ചസമയമായി. ഭക്ഷണം കഴിയ്ക്കുന്നതിനു മാഹിപട്ടണത്തിലെ ഒരു റെസ്റ്റ്റ്റോറന്റില്‍ ഞങ്ങളൊത്തു ചേര്‍ന്നു. മാഹിയില്‍ സുലഭമായി കിട്ടുന്ന മദ്യം ഞങ്ങള്‍ക്ക് മുമ്പില്‍ നിരന്നു.
പിന്നെ സുന്ദരമായ മയ്യഴി തീരത്ത് ഞങ്ങളുടേതു മാത്രമായ സൊകാര്യനിമിഷങ്ങളില്‍ അല്‍പ്പനേരം.................
അറബികടലില്‍ നിന്നും മയ്യഴി പുഴയെ തഴുകാന്‍ വരുന്ന കാറ്റ് ഞങ്ങളെ തലോടി കടന്നു പോകുമ്പോള്‍ എന്നെയും, ഉണ്ണിയേയും മയ്യഴിതീരം വിശ്രമത്തിനായി ക്ഷണിച്ചിരുന്നു. ആ നിമിഷങ്ങളില്‍ ഞങ്ങളറിഞ്ഞിരുന്നില്ല. പ്രിയപെട്ട സുഹ്ര്‍ത്ത് സുനില്‍ ആ കടല്‍തിരമാലകള്‍ക്കുള്ളില്‍ ജീവനു വേണ്ടി പിടയുകയായിരുന്നുവെന്ന്!......
ബസ് ഏറെ ദൂരം പിന്നിട്ട് കഴിഞ്ഞിരിയ്ക്കുന്നു. ഞാന്‍ കുപ്പിയില്‍ അവശേഷിച്ചിരുന്ന വെള്ളം വീണ്ടും കുടിച്ചു.
ബസില്‍ നിന്നും ഞാനാ ബോര്‍ഡ് കണ്ടു. മാഹിയുടെ സ്വാഗതബോര്‍ഡ്... മാഹിയെത്തി ചേര്‍ന്നിരിയ്ക്കുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്നില്‍ ഒരുള്‍ക്കിടിലമുണ്ടായി.
റോഡില്‍ നല്ല തിരക്കുണ്ട്. മാഹിപള്ളിയിലേയ്ക്ക് പോകുന്നവരാകാം. റോഡിനിരുവശവും മദ്യശാലയുടെ നീണ്ട നിര. ബസ് മാഹിപള്ളിയും കടന്ന് പാലത്തിലേയ്ക്ക് പ്രവേശിച്ചു.
പാലത്തിനടിയില്‍ ശാന്തമായി മയ്യഴി പുഴ അറബികടലിലേയ്ക്ക് ലയിയ്ക്കുന്നു.
ഒരു നിമിഷം ഞാന്‍ ഓര്‍ത്തു പോയി. പ്രിയപെട്ട കൂട്ടുകാരനെ സമുദ്രത്തിന്റെ അഗാധതകളിലേയ്യ്ക്ക് വഹിച്ചുകൊണ്ടു പോയ ആ തിരമാലകള്‍ക്ക് ഒരിയ്ക്കല്‍കൂടി അവനെ ജീവനോടെ തിരികെ തരുവാന്‍ കഴിഞ്ഞുവെങ്കില്‍.......
പാലം കടന്ന് ബസ് ന്യൂമാഹിയിലെത്തുമ്പഴേയ്ക്കും ഞാനൊരു വിസ്മൃതിയില്‍ ലയിച്ചു കഴിഞ്ഞിരുന്നു.
ബസിലെ തിരക്ക് തെല്ലൊന്നു കുറഞ്ഞു.
ബസ് ന്യൂ മാഹിയില്‍ നിന്നും പുറപ്പെടാനുള്ള അറിയിപ്പ് വന്നു. ബസ് മുന്നോട്ടെടുത്തു തുടങ്ങിയപ്പോഴേയ്യ്ക്കും പുറത്ത് നിന്നും ഒരാള്‍ ഓടി കിതച്ച് ബസിന്റെ മുന്നിലേയ്ക്ക് കൈ വീശി. പൊടുന്നനെ ബസ് ബ്രേക്ക് ചെയ്ത് ആ മനുഷ്യനെയും കയറ്റി വീണ്ടും യാത്ര തുടര്‍ന്നു. എന്നിലൊരു ഞെട്ടലുണ്ടായി. ഞാന്‍ അയാളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി. തങ്ങളെ എന്നെന്നേയ്ക്കുമായി വിട്ടു പിരിഞ്ഞ സുനിലിന്റെ അതേ സാദൃശ്യമായിരുന്നു ആ മനുഷ്യനും. ഇമ വെട്ടാതെ അയാളെ ഞാന്‍ നോക്കിയിരിയ്ക്കേ, ഒരു സീറ്റിനായി പരതിയ അയാള്‍ യാദൃശ്ചീകമെന്നോണം എന്റെ സമീപം വന്നിരുന്നു.
അപ്പോഴും അമ്പരപ്പ് മാറാത്ത എന്റെ മുഖത്ത് നോക്കി അയാള്‍ പുഞ്ചിരിച്ചു.
ഒരാളെ പോലെ സാമൃമുള്ള ഒന്‍പത് പേര്‍ ഉണ്ടാവുമെന്ന പഴമൊഴി സ്മരിച്ച് ഞാന്‍ സമാധാനിച്ചു.
സമയം ഇപ്പോള്‍ മൂന്നുമണി കഴിഞ്ഞ് പത്ത് മിനുട്ടായിരിയ്ക്കുന്നു.
സഹയാത്രികന്‍ തന്റെ മൊബൈല്‍ ഫോണെടുത്ത് ആര്‍ക്കോ ഡയല്‍ ചെയ്തു. മറുഭാഗത്ത് നിന്നും പൃതികരണമുണ്ടായപ്പോള്‍ അയാള്‍ സംസാരിച്ചു തുടങ്ങി.
''ഹലോ...ഞ്ഞാന്‍..സുനിലാണു''..........
എന്നില്‍ പെട്ടെന്നൊരു ഞെട്ടലുണ്ടായി!
അയാള്‍ പിന്നെയും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.
ഒരു നിമിഷത്തില്‍ എന്റെ ശ്വാസം പോലും നിലച്ചു പോയി. സംഭാഷണം അവസാനിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ജിജ്ജാസപൂര്‍വ്വം തിരക്കി.
''സുനില്‍1....
ഒരു ബിസിനസ് എക്സിക്യൂട്ടീവിന്റെ സാമാന്യ മര്യാദയോടെ ഒരു ഹസ്തദാനത്തിനായി കൈ നീട്ടി കൊണ്ടയാള്‍ പറഞ്ഞു.''യെസ്''...
അമ്പരപ്പോടുകൂടി ഞാനയാള്‍ക്ക് തിരിച്ച് ഹസ്തദാനം നല്‍കി. ഇപ്പോള്‍ തന്റെ മുഖത്തേയ്ക്കും അയാള്‍ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു. എവിടെയോ കണ്ടു മറന്ന ഒരു മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിയ്ക്കും പോലെ.
മനസിലാക്കിയ മട്ടില്‍ അയാള്‍ ചോദിച്ചു.''വിനോദ് ജോണ്‍''....?
''അതെ''...ഞ്ഞാന്‍ പറഞ്ഞു.
പിന്നെ ക്ഷമാപണങ്ങള്‍,ക്ഷേമാന്യേഷണങ്ങള്‍...
ശേഷം ആ പഴയ ദുരാനുഭവങ്ങളുടെ കഥ ഞാനയളോട് വിവരിച്ചു.
എല്ലാം കേട്ടു കഴിഞ്ഞ അയാള്‍ അവസാനം ഒന്നു പൊട്ടിചിരിച്ചു.
''താങ്കള്‍ പറഞ്ഞത് ഏകദേശം ശരിയാണു പക്ഷെ...അവസാനം പറഞ്ഞ മാഹിയിലെ ദുരന്തം. താങ്കളേതൊ ദുസ്വപ്നം കണ്ടതാവാം''...
അയാള്‍ വീണ്ടും ഒന്നു പൊട്ടിചിരിച്ചു.
എനിയ്ക്ക് പിന്നീട് വന്നത് ദേഷ്യമാണു. ഞാന്‍ അയാളെ രൂക്ഷമായൊന്നു നോക്കി.
പിന്നീട് ഞങ്ങള്‍ ഒന്നും തന്നെ സംസാരിച്ചില്ല.
നഗരത്തിന്റെ നിലയ്ക്കാത്ത ശ്ബ്ദകോലാഹലങ്ങള്‍ കേട്ടാണു പിന്നീട് ഞാനുണര്‍ന്നത്.
ബസ് കണ്ണൂരിലെത്തി ചേര്‍ന്നിരിയ്ക്കുന്നു.
സീറ്റില്‍ എന്റെ സമീപത്ത് ആരുമുണ്ടായിരുന്നില്ല.
അപ്പോള്‍ അങ്ങ് മാഹിയില്‍ മയ്യഴിപുഴ ശാന്തമായി ഒഴുകികൊണ്ടിരുന്നു.
No comments:
Post a Comment